ആ തൊഴുകൈക്കുമുന്നിൽ മനസ്സലിഞ്ഞു; ബന്ദികളാക്കിയവരെ മാവോവാദികൾ മോചിപ്പിച്ചു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, February 16, 2022

ആ തൊഴുകൈക്കുമുന്നിൽ മനസ്സലിഞ്ഞു; ബന്ദികളാക്കിയവരെ മാവോവാദികൾ മോചിപ്പിച്ചു

റായ്പുർ: മാവോവാദികൾ തട്ടിക്കൊണ്ടുപോയ എൻജിനിയർ അശോക് പവാറിനെ മോചിപ്പിക്കാൻ അടിയന്തരനടപടി വേണമെന്നഭ്യർഥിച്ച് അഞ്ചുദിവസമായി ഭാര്യ സൊണാലി മുട്ടാത്ത വാതിലുകളില്ല. രക്ഷയില്ലെന്നുകണ്ട് അറ്റകൈക്കാണ് അവർ രണ്ടു പെൺമക്കൾക്കൊപ്പം കാടുകയറാൻ തീരുമാനിച്ചത്, തന്റെയും മക്കളുടെയും കൂപ്പുകൈകൾക്കുമുന്നിൽ മാവോവാദികളുടെ മനസ്സലിയുമെന്ന പ്രതീക്ഷയോടെ... മക്കളുടെ തേങ്ങലുയരുന്നതിനിടെ വിറയാർന്ന സ്വരത്തിൽ മാവോവാദികളോടുള്ള അഭ്യർഥനയുമായി ഒരു വീഡിയോയും അവർ പുറത്തുവിട്ടു. സൊണാലിയുടെയും മക്കളുടെയും ശ്രമങ്ങൾ ഫലംകാണുകതന്നെ ചെയ്തു. കാട്ടിൽ ബന്ദികളാക്കിയിരുന്ന എൻജിനിയർ അശോക് പവാറിനെയും സഹപ്രവർത്തകൻ ആനന്ദ് യാദവിനെയും കഴിഞ്ഞ ദിവസം രാത്രി മാവോവാദികൾ നിരുപാധികം വിട്ടയച്ചു. വീട്ടിലെത്താൻ 2000 രൂപയും നൽകി. ബീദർ പോലീസ് സ്റ്റേഷനിലെത്തിയ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ബസ്തർ റേഞ്ച് ഐ.ജി. പി. സുന്ദരരാജ് പറഞ്ഞു. ഇവരെ അടിയന്തരവൈദ്യസഹായത്തിനും കൗൺസലിങ്ങിനുമായി ബിജാപുരിലെ കുത്രുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൊണാലി പവാറും മക്കളും മോചനവാർത്തയറിഞ്ഞ് ആഹ്ളാദഭരിതരായെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഉൾക്കാട്ടിലായതിനാൽ ഇവർക്ക് ബുധനാഴ്ച വൈകീട്ടുവരെ മടങ്ങിയെത്താനായില്ല. വഴിയറിയാതെ ബുദ്ധിമുട്ടിയ അമ്മയും മക്കളും സുരക്ഷിതരാണെന്നും നാട്ടുകാരും പ്രാദേശിക പത്രപ്രവർത്തകരും സഹായിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ആറു ദിവസം മുമ്പാണ് ബിജാപുർ ജില്ലയിൽ പാലം പണി നടക്കുന്നയിടത്തുനിന്ന് മാവോവാദികൾ എൻജിനിയറെയും സഹപ്രവർത്തകനെയും കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. ഇന്ദ്രാവതി നദിക്കു കുറുകെ പാലം നിർമിക്കുന്ന സ്വകാര്യകമ്പനിയിലെ ജീവനക്കാരാണ് ഇവർ. വിദൂരമേഖലയിലായിരുന്നു നിർമാണപ്രവർത്തനം. സംഭവമറിഞ്ഞ് കണ്ണീരിലായ സൊണാലിയും മക്കളും ശനിയാഴ്ചയാണ് വികാരഭരിതമായ വീഡിയോ പുറത്തുവിട്ടത്. കൊച്ചുകുട്ടികളായ മക്കളെ ഓർത്തെങ്കിലും കരുണകാട്ടണം. തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചാൽ സ്വദേശമായ മധ്യപ്രദേശിലേക്കു മടങ്ങാമെന്നും സൊണാലി വീഡിയോയിൽ ഉറപ്പുനൽകി. എന്നാൽ, തിങ്കളാഴ്ചയായിട്ടും ഫലംകാണാതിരുന്നതോടെയാണ് മക്കൾക്കൊപ്പം കാടുകയറി മാവോവാദികളെ കാണാൻ തീരുമാനിച്ചത്. നാട്ടുകാർ സഹായമൊരുക്കുകയും ചെയ്തു. Content Highlights:Maoists release engineer and his assistant four days after abduction

from mathrubhumi.latestnews.rssfeed https://ift.tt/TMVxyKt
via IFTTT

No comments:

Post a Comment

Post Bottom Ad

Pages