ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന്റെ പ്ലേ ഓഫ് പോരാട്ടത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതോടെ ആരാധകരും രണ്ട് തട്ടിലായിരിക്കുകയാണ്. റെഫറിയുടെ തെറ്റായ തീരുമാനത്തിൽ ബെംഗളുരുവിന് ലീഡ് ലഭിച്ചതിലുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധം മത്സരം പൂർത്തിയാക്കാതെ ടീമിനെ തിരിച്ചുവിളിച്ചാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പരസ്യമാക്കിയത്. വലിയൊരു വിഭാഗം ആരാധകരും ഇവാനെ പിന്തുണയ്ക്കുമ്പോഴും മത്സരം പൂർത്തിയാക്കണമായിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്.
ഗ്രൗണ്ട് വിടാനുള്ള ഇവാന്റെ തീരുമാനത്തെ ധീരമെന്ന് വാഴ്ത്തുന്നവർ ഏറെയുണ്ട്. വർഷങ്ങളായി ഐഎസ്എല്ലിൽ തുടർകഥയാകുന്ന റെഫറിയിങ് പിഴവാണ് ഇതിന് കാരണം. അതേസമയം തന്നെ മത്സരം പൂർത്തിയാക്കാതെ കളം വിട്ടതോടെ ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയുണ്ടാകുമെന്നത് ഉറപ്പാണ്. ടീമിനുള്ള വിലക്ക് വരെ നടപടികൾ നീങ്ങാമെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് സൂചന.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വലിയ തുകയുടെ പിഴ അല്ലെങ്കിൽ പോയിന്റ് വെട്ടിക്കുറയ്ക്കൽ എന്നിവയാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിക്കും ഐഎസ്എൽ സംഘാടനകരായ എഫ്എസ്ഡിഎല്ലിനും ടീമുകൾക്കെതിരെ നടപടിയെടുക്കാൻ സാധിക്കും. 2015 ഐഎസ്എൽ ഫൈനലിൽ പുരസ്കാരവിതരണ ചടങ്ങ് എഫ്സി ഗോവ ബഹിഷ്കരിച്ചു. അന്ന് അച്ചടക്ക സമതി ഗോവയ്ക്ക് 50 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. പിന്നീട് ഐഎസ്എൽ റെഗലൂലേറ്ററി കമ്മീഷൻ ഗോവയുടെ 15 പോയിന്റ് വെട്ടിക്കുറയക്കാനും 11 കോടി രൂപ പിഴയീടാക്കാനും ക്ലബുടമകളെ വിലക്കാനും തീരമാനമെടുത്തു. ഇത് അപ്പീലിനൊടുവിൽ പിഴ ആറ് കോടി രൂപ മാത്രമായി ശിക്ഷ ഒതുക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിൽ മത്സരം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പരിശീലകനെ വിലക്കാനും ടീമിന് സസ്പെൻഷൻ ഏർപ്പെടുത്താനും ഐഎസ്എൽ സംഘാടകർക്ക് സാധിക്കും. എന്നാൽ ഈ നടപടികളിലേക്ക് അധികൃതർ കടക്കാൻ സാധ്യതയില്ല. എങ്കിലും വലിയ തുക പിഴയീടാക്കുന്നത് പോയിന്റുകൾ വെട്ടിക്കുറയ്ക്കുന്നതും പ്രതീക്ഷിക്കാമെന്നാണ് സൂചന.
അതേസമയം ഇക്കാര്യത്തിൽ ഉടനയൊന്നും നടപടിയുണ്ടാകില്ല. ഐഎസ്എൽ പൂർത്തിയായശേഷം വിശദമായ അന്വേഷണം നടത്തിയശേഷമെ സംഭവത്തിൽ നടപടി കൈക്കൊള്ളുകയുള്ളു. ഈ കാര്യങ്ങൾക്ക് മാസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന.
The post വൻ പിഴ അല്ലെങ്കിൽ പോയിന്റ് വെട്ടിക്കുറയ്ക്കൽ; ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നതെന്ത്..?? appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/KmpNsED
via IFTTT
No comments:
Post a Comment